Skip to main content
കൊച്ചി

vs achuthanandanസോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ ഇടപെട്ടതായും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ മന്ത്രിയെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.

 

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്ക് കേസില്‍ പങ്കുണ്ടെന്നും കേസില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വി.എസ് ഹര്‍ജിയില്‍ പറയുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നല്‍കിയ പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വി.എസ് പറയുന്നു.

 

തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സിബിഐക്ക് കൈമാറണമെന്നും സി.ബി.ഐയ്ക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി വകുപ്പ് എന്നീ സ്ഥാപനങ്ങളെയും പങ്കാളികളാക്കി അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.