നിലമ്പൂര്‍ കൊലപാതകക്കേസില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എ.പി ചന്ദ്രനെ മാറ്റി. രാധയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നത് വിവാദമായിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടിയുണ്ടായത്.
രാധ കൊല്ലപ്പെടുന്നതിന് മുന്‍പായി ബലാത്സംഗം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ സി.ഐയുടെ പ്രസ്താവനയും വിവാദമായിരുന്നു. രാധ കൊല്ലപ്പെട്ട സംഭവത്തില്‍ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണ സംഘത്തിനൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും എത്തിയത് വിവാദമായിരുന്നു.
അതേസമയം കേസിലെ പ്രതികളായ ബിജു നായരെയും ഷംസുദ്ദിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ വിട്ടു നല്‍കണമെന്ന് അന്വേഷണസംഘം നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.
നിലമ്പൂരിൽ രാധയെന്ന സ്ത്രീ കോൺഗ്രസ് ഓഫീസിൽ വച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ആര്യാടന്‍ മുഹമ്മദിന്റെ പി.എ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനേയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരും കുറ്റസമ്മതം നടത്തി.