Skip to main content
അഹമ്മദാബാദ്

നരോദ പാട്യ കൂട്ടകൊലക്കേസില്‍ 28 വര്‍ഷം തടവ് ശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി മായ കോട്‌നാനിക്ക് ജാമ്യം അനുവദിച്ചു. ഗുജറാത്ത് ഹൈക്കോടതിയാണ് മായ കൊട്‌നാനിയ്ക്ക് മൂന്ന് മാസത്തേക്ക് ആരോഗ്യകാരണങ്ങളുടെ പേരില്‍ ജാമ്യംഅനുവദിച്ചത്. നരോദ പാട്യയില്‍ 97 പേരുടെ കൂട്ടക്കൊലയ്ക്ക് മായകൊട്‌നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്. കേസില്‍ 2012-ല്‍ അഹമ്മദാബാദ് പ്രത്യേക കോടതി മായ കോട്‌നാനി ഉള്‍പ്പെടെ മുപ്പത്തിരണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു.

 

കലാപം ആസൂത്രണം ചെയ്തതിന് പിന്നില്‍ കോട്‌നാനിയുമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മായ കോട്‌നാനി, ബാബു ബജ്‌റംഗി എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ഉടന്‍ തന്നെ കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിപ്രായം വന്നു. കോട്‌നാനിക്ക് വധശിക്ഷ വിധിക്കുന്നതിനു മുമ്പായി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അറിയണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേസില്‍ ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് മരണം വരെ തടവും എട്ട് പേര്‍ക്ക് 31 വര്‍ഷം തടവും 22 പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു.

 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു മായ കോട്നാനി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ വനിതശിശു ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ഇവര്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന്‍ രാജി വെക്കുകയായിരുന്നു.

 

2002 ഫിബ്രവരി 28-ന് വി.എച്ച്.പി. ആഹ്വാനംചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. 97 മുസ്ലിമുകളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. 33 പേര്‍ക്ക് പരിക്കേറ്റിരുന്നു.