Skip to main content

കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. നാളെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

'ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, എച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 14 മുതല്‍ നടത്തും.

+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മ്മപദ്ധതി തയാറാക്കണം. 21 മുതല്‍ പി.ടി.എ യോഗങ്ങള്‍ ചേരണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. അറ്റന്റന്‍സ് നിര്‍ബന്ധമാണ്. സ്‌കൂളിലെത്താത്ത കുട്ടികളുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു.