Skip to main content

നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചത്.

ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. ഡോളര്‍ക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.
 

മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.