Skip to main content

ഇ ബുള്‍ ജെറ്റ് വാഹനവും എബിന്‍-ലിബിന്‍ സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറാണ് നിര്‍ദേശം നല്‍കിയത്. ഇ ബുള്‍ ജെറ്റ് എന്ന പേരിലുള്ള ഫോഴ്സ് ട്രാവലര്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും.

ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കടുത്ത നിയമലംഘനങ്ങളം കണ്ടെത്തിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. ഇ ചലാന്‍ വഴി പിഴയൊടുക്കാന്‍ ഉള്‍പ്പെടെ സമയം കൊടുത്തിരുന്നുവെന്നും ഉദ്യോഗസ്ഥര്‍. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ പറഞ്ഞു.

ഓഗസ്റ്റ് 9നാണ് കണ്ണൂര്‍ ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും കാണിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

കോടതി നിര്‍ദേശ പ്രകാരമുള്ള പിഴ അടക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഇ ബുള്‍ ജെറ്റിന്റെ 17 ആരാധകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.