Skip to main content

കോഴ വിവാദത്തില്‍ സി.കെ ജാനുവിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന് കാട്ടികുളം പനവല്ലിയിലെ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം മിന്നല്‍ പരിശോധന നടത്തി. ജാനുവിന്റെയും സഹോദരന്റെ മകന്‍ അരുണിന്റെയും മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു. ക്രെംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ ബി.ജെ.പി സംസ്ഥന അധ്യക്ഷന്‍ പണം നല്‍കിയെന്ന കേസിലാണ് ക്രൈബ്രാഞ്ച് നടപടി. 

കോഴ വിവാദത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, വയനാട് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. 

കേസുമായി ബന്ധപ്പെട്ട് സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനെയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ അറിയിച്ചു. രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും ഇത് നിരസിച്ചതോടെയാണ് നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. 2020 മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ ജാനുവിന് കൈമാറിയത് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണെന്നാണ് ആരോപണം.