Skip to main content

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ്-സാംക്രമികരോഗ ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി. നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠനം നടത്തുകയാണ് ഭ്രമര്‍. കേരളം രോഗികളെ ടെസ്റ്റിങ്ങിലൂടെ കൃത്യമായി കണ്ടെത്തി രോഗം നിയന്ത്രിക്കുകയാണെന്നും രോഗികളുടെ എണ്ണമല്ല കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് സമഗ്രമായി കാണേണ്ടതെന്നും ഭ്രമര്‍ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ദ വയറിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കേരളം ഇപ്പോഴും രാജ്യത്തിന് മാതൃകയാണെന്ന് അവര്‍ പറഞ്ഞത്. ''കേരളത്തില്‍ ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനയാണ് നടക്കുന്നത്. എന്നാല്‍ കേരളത്തേക്കാള്‍ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമ ബംഗാളില്‍ ഇത് 50,000ത്തോളം മാത്രമാണെന്നും ഭ്രമര്‍ മുഖര്‍ജി പറഞ്ഞു.

കൃത്യമായി രോഗികളെ കണ്ടെത്തി ചികിത്സിക്കുകയും രോഗ വ്യാപനം നിയന്ത്രിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഐ.സി.എം.ആര്‍ സീറോ സര്‍വ്വേയില്‍ 44 ശതമാനം പേരില്‍ മാത്രം ആന്റി ബോഡി സാന്നിധ്യം കണ്ടെത്താനായത്.

''കേരളത്തില്‍ മരണനിരക്ക് ദേശീയ നിരക്കിനെ അപേക്ഷിച്ച് കുറവാണ്. കേരളത്തില്‍ രണ്ടുപേരില്‍ ഒരാളില്‍ രോഗനിര്‍ണയം നടക്കുമ്പോള്‍ രാജ്യത്ത് അത് 28ല്‍ ഒന്നുമാത്രമാണ്. ഇത് മികവിനെയാണ് സൂചിപ്പിക്കുന്നത്,'' ഭ്രമര്‍ മുഖര്‍ജി പറഞ്ഞു.