സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം തുടരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്റ്റോക്കില്‍ ഇന്നലെ 2 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സീന്‍ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 29നെ എത്തൂവെന്നാണ് അനൗദ്യോഗിക വിവരം. മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പരാവധി ആളുകളില്‍ എത്രയും വേഗം ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എത്തിക്കാനായില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്‌സിന്‍ വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അതേസമയം, സ്വകാര്യമേഖലയില്‍ ബുക്ക് ചെയ്ത വാക്‌സീന്‍ ലഭിക്കും. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്സിന്‍ മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്സിനുകളുടെ അളവ് കുറവാണ്. ശനിയാഴ്ച 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ഇത് റെക്കോര്‍ഡായിരുന്നു.
കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള 1.48 കോടിപേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്‌സീന്‍ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.
കൃത്യമായ രീതിയില്‍ കൂടുതല്‍ ഡോസ് വാക്‌സീന്‍ കേരളത്തിന് അനുവദിക്കണമെന്നാവശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.