Skip to main content

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സന്തോഷ് കുമാര്‍ രൂക്ഷവിമര്‍ശം ഉന്നയിക്കുന്നത്. ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്നും സി.പി.എമ്മിന്റെ പേരെടുത്ത് പറയാതെ പി. സന്തോഷ് കുമാര്‍ വിമര്‍ശിച്ചു. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണെന്ന് ലേഖനത്തില്‍ പറയുന്നു. 

തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണമെന്നും ലേഖനത്തില്‍ പറയുന്നു. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജന സംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നത്. അല്ലാതെ, ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം. നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പ്രതികളാക്കപ്പെടുമ്പോള്‍ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമര്‍ശനവും ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുന്‍ഗണന ആയിരിക്കണമെന്നും പി. സന്തോഷ് കുമാര്‍ പറയുന്നു.

രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാ പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ 'സംഘ'ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, 'പാതാളത്താഴ്ചയുള്ള' ഇവരുടെ 'വീരകൃത്യങ്ങളെ' ആകാശത്തോളം വാഴ്ത്തിക്കൊണ്ട്' മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത് എന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.