നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് അറിയിച്ച കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എം.എല്‍.എമാര്‍ ശ്രമിച്ചത്. കേരളാ നിയമസഭയില്‍ നടന്നത് പോലെ പാര്‍ലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാന്‍ കഴിയില്ലെന്നും ഇതിലൊരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ് സഭയില്‍ എം.എല്‍.എമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എം.എല്‍.എമാര്‍ വിചാരണ നേരിടുക തന്നെ വേണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കവേ പരാമര്‍ശിച്ചു. സര്‍ക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഇത്തരം കാഴ്ചകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.
അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്നത്തെ ധനകാര്യ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയില്‍ ഉണ്ടായത്. പ്രതിഷേധിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് വിശദമായി 15 ന് പരിഗണിക്കും.
നിയമസഭ കയ്യാങ്കളി കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെ.ടി ജലീല്‍ എന്നിവരും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഇവരുടെ ഹര്‍ജിയിലെയും ആവശ്യം. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിച്ചത്.