Skip to main content

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു.

ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് പരാതി നല്‍കിയത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഈ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. പരാതിയില്‍ ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പറയുന്നില്ല. കേസ് കറങ്ങിതിരിഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കും. സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് ഈ വിവാദത്തില്‍ സമ്മതിക്കേണ്ടിയും വന്നിരുന്നു. അതേസമയം തനിക്ക് വിവരങ്ങള്‍ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും കൈമാറാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വോട്ട് ഇരട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കൊണ്ട് തങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് ഈ സംഭവത്തില്‍ പ്രതിപക്ഷം പ്രതികരിക്കാന്‍ സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.