Skip to main content

ലോക്ഡൗണ്‍ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദര്‍ശനം. കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ദ സംഘം പ്രത്യേക സന്ദര്‍ശനം നടത്തും. 

വലിയ രീതിയില്‍ അടച്ചുപൂട്ടല്‍ നടത്തിയിട്ടും കേരളത്തില്‍ രോഗബാധ പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. 

കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കന്‍ പ്രത്യേക സമിതിക്ക്  രൂപം നല്‍കിയേക്കും. അറ്റോര്‍ണി ജനറല്‍ നല്‍കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം.