Skip to main content

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ പ്രധാമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ആദിത്യനാഥിനും ഇടയില്‍ രൂപപ്പെട്ട രാഷ്ട്രീയ പോര് ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്ച്ച മോദിയും യോഗിയും ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാവരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബിജെപിക്കുള്ളില്‍ ഉള്‍പ്പോരുകള്‍ രൂപപ്പെട്ടതിന്റെ സൂചനകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്നത്. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല എന്നാണ് എംപിമാരും എംഎല്‍എമാരും നല്‍കിയ സൂചനകള്‍. ആര്‍എസ്എസിനും നിലവിലെ യുപിയിലെ നേതൃത്വത്തിനോട് കടുത്ത അതൃപ്തിയുണ്ട്.

ബിജെപിയുടെ കേന്ദ്ര നേതാക്കളായ ബിഎല്‍ സന്തോഷും, രാധാ മോഹന്‍ സിംഗും നല്‍കിയ റിപ്പോര്‍ട്ടുകളും ഇതേ കാര്യം ചൂണ്ടിക്കാണിക്കുന്നതായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിയുന്നില്ലെന്നാണ് വിമര്‍ശനം

ഠാക്കൂര്‍ ഇതര വിഭാഗങ്ങള്‍ക്ക് യോഗിയോട് കടുത്ത എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദിത്യനാഥ് കൊവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകളിലും യുപി സര്‍ക്കാരിനെതിരെ കടുത്ത എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്. എംഎല്‍എമാരോടും എംപിമാരോടുമടക്കം മോദി ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ കഴിയാത്തതും ബിജെപിയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.