Skip to main content

ചരിത്രമെഴുതി രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ ഇന്ന് 3.30ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സത്യപ്രതിജ്ഞാ ദിനത്തിന് തുടക്കം കുറിച്ചത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നെത്തും. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. അതേ സമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് രണ്ടരമീറ്റര്‍ അകലത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളെല്ലാം ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിന്റെ കൂടെ പശ്ചാത്തലത്തില്‍ പരമാവധി ആളുകളെ കുറച്ചായിരിക്കും ചടങ്ങ് നടത്തുക. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രിയാണ് ഗവര്‍ണര്‍ക്ക് കൈമാറുക. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് വകുപ്പുകള്‍ അനുവദിക്കുന്നത്. വൈകുന്നേരം അഞ്ചരയോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരുക.