Skip to main content

രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ ജ്വാലയായിരുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 101 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

ആദ്യ കേരള മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മ. ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴിയിലാണ് ജനനം. തിരൂര്‍ ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക്.

1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യ വ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയില്‍ അംഗമായി.

ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി  പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കേരം തിങ്ങും കേരള നാട്ടില്‍ കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്നത് മുദ്രാവാക്യം മാത്രമായി ഒതുങ്ങിയപ്പോള്‍ ഭരിച്ചത് ഇ.കെ നായനാര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയെങ്കിലും അവരെ സി.പി.എം മുഖ്യമന്ത്രിയാക്കിയില്ല. ഇഎംഎസ്സുമായുള്ള ഭിന്നതയ്ക്കൊടുവില്‍ 1994 ലില്‍ അവര്‍ സി.പി.എമ്മിന് പുറത്തായി. ആ ചങ്കൂറ്റം അവരുടെ രാഷ്ട്രീയം പിന്നെയും മുന്നോട്ടുകൊണ്ടുപോയി. ജെ.എസ്.എസ് രൂപവത്കരിച്ച് യു.ഡി.എഫിന്റെ ഭാഗമായി ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിസഭയില്‍ അംഗമായി

1957-ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേര്‍ന്നു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ 1994ല്‍ ജെ.എസ്.എസ് രൂപീകരിച്ചു. പിന്നീട് യു.ഡി.എഫിന്റെയും യു.ഡി.എഫ് മന്ത്രിസഭകളിലും ഭാഗമായി. 2016ല്‍ യു.ഡി.എഫ് വിട്ടു..