Skip to main content

സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നും മുന്നറിയിപ്പ്. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. 

രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകും എന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ ഒരു ഡോസ് വാക്‌സീനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉല്‍പാദകരില്‍ നിന്ന് വാക്‌സീന്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ എന്ന് തുടങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

നിലവില്‍ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ ഐ.സി.യുകളില്‍ 1907 രോഗികള്‍, വെന്റിലേറ്ററുകളില്‍ 672 പേര്‍. ഓക്‌സിജന്‍ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലും ഏറെയാണ്. അതിനാല്‍ തന്നെ സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് ആരോഗ്യവിദഗ്ദര്‍ സര്‍ക്കാര്‍ വൃത്തങ്ങളെ നേരിട്ടറിയിച്ചിട്ടുണ്ട്.