Skip to main content

പുതിയൊരു ചരിത്രത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്നു കയറുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ഇന്ന് രാഷ്ട്രീയ കേരളം കണ്ടത്. ഇ.എം.എസിനോ നായനാര്‍ക്കോ വി.എസ് അച്യുതാനന്ദനോ പോലും സാധിക്കാത്ത ഭരണത്തുടര്‍ച്ചയെന്ന് സ്വപ്‌ന നേട്ടമാണ് പിണറായി സ്വന്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ അകൗണ്ട് പൂട്ടിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള വെല്ലുവിളിയും അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കി. ഓഖി, രണ്ട് പ്രളയം, നിപ, കൊവിഡ് മഹാമാരികള്‍ക്കും ദുരിതങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന് ജനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന പിണറായി വിജയന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിച്ചിട്ടും കുലുങ്ങാതെ നിന്നു. തന്റെ ഓഫീസ് പോലും ആരോപണങ്ങളുടെ ശരശയ്യയില്‍ നിന്നപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല.

പ്രതിസന്ധികള്‍ക്കും ആരോപണങ്ങള്‍ക്കും നടുവിലും നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയപ്പോള്‍ ചരിത്ര വിജയം പിണറായി വിജയന്റെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. മുന്നണി സംവിധാനത്തിനപ്പുറം പിണറായി വിജയനെന്ന നേതാവിന്റെ വലിയ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെയും എല്‍.ജെ.ഡിയെയും രാഷ്ട്രീയ വിരോധം മറന്ന് മുന്നണിയിലെത്തിച്ച തന്ത്രവും വിജയം കണ്ടുവെന്ന് വേണം വിലയിരുത്താന്‍. തുടര്‍ഭരണം എന്നത് സ്വപ്നമാക്കി മുന്നോട്ട് നീങ്ങുമ്പോള്‍ രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന എതിരാളികളെ പോലും അമ്പരിപ്പിച്ചു. എന്നാല്‍ ആ പരീക്ഷണവും ജനങ്ങള്‍ ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് കരുതിയവരെയും മത്സരരംഗത്ത് ഇറക്കി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പോലും ഉയര്‍ന്ന പരസ്യമായ എതിര്‍പ്പുകളെ തന്ത്രപൂര്‍വ്വം മെരുക്കി. യുവനിരയെ ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ഭരണവിരുദ്ധ വികാരമില്ലാതിരുന്നപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇടതു സര്‍ക്കാരിന് വലിയ ആഘാതമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു ഇടതിനെ ഒരു സീറ്റിലേക്ക് ഒതുക്കിയതെന്ന് ആശ്വസിക്കുമ്പോഴും പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കൈവിട്ടത് വിശദീകരിക്കാനാവാത്ത തോല്‍വിയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെയും ബലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് അടിതെറ്റി. പെന്‍ഷനും കൊവിഡ് കാലത്തെ കിറ്റും ഇടതിന് വോട്ടായി. ഈ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇ.എം.സി.സി, ഇരട്ട വോട്ട് അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ പിണറായി വിജയന്‍ 14 ജില്ലകളിലും പര്യടനം നടത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു. പിണറായി വിജയന്റെ പൊതുയോഗങ്ങളില്‍ ജനം ആര്‍ത്തിരമ്പി. കണ്ണേ കരളേയെന്നും സഖാവേയെന്നും പ്രായഭേദമില്ലാതെ അഭിവാദ്യം ചെയ്തു. പ്രീപോളിലും പോസ്റ്റ് പോള്‍ സര്‍വേകളിലും ഇടത് വിജയം പ്രവചിച്ചപ്പോഴും അമിതാഹ്ലാദമില്ലാതെ പിണറായി നിന്നു.

ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തെക്ക് മുതല്‍ വടക്ക് വരെ 11 ജില്ലകളില്‍ പിണറായി തരംഗം ആഞ്ഞടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ രണ്ടാം വരവ് വൈകില്ല. നാളെയോ മറ്റന്നാളോ പിണറായി വിജയനും ആരോഗ്യമന്ത്രിയും സി.പി.ഐയിലെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നത്. 

2016ല്‍ 91 സീറ്റുകളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇപ്പോള്‍ 99 സീറ്റുകളുമായിട്ടാണ് എല്‍.ഡി.എഫ് ജയിച്ചു കേറുന്നത്. കര്‍ക്കശക്കാരനെന്ന് മാധ്യമങ്ങളും പ്രതിപക്ഷവും ചിലപ്പോഴൊക്കെ കേരള സമൂഹം തന്നെയും വിശേഷിപ്പിച്ച പിണറായി ഇന്ന് കേരള ജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. പിണറായി അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും ഉയര്‍ന്നു വരാത്ത വിധം പിണറായി ജനമനസ്സുകളില്‍ ഇടം നേടിയിരിക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്ന ഈ ഘട്ടത്തില്‍ നിസ്സംശ്ശയം പറയാം ഇത് വെറും ഇടതുപക്ഷ തരംഗമോ വിജയമോ അല്ല. പിണറായി എന്ന മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ വിജയമാണ് എന്ന്.