Skip to main content

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 4 മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നുള്ള നിര്‍ദേശങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതെ തന്നെ കൊവിഡ് വ്യാപനം തടയാനുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. 

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയില്‍ തുടരും. റേഷല്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രാര്‍ഥന നടത്താവൂ. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്.

കൊവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.