Skip to main content

സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ കൈനിറയെ സീറ്റുമായി നേട്ടം കൊയ്ത് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം. 12 സീറ്റ് ഉറപ്പിക്കാന്‍ ജോസിനായി. 15 സീറ്റായിരുന്നെങ്കിലും 13 സീറ്റ് വേണമെന്നായിരുന്നു നിലപാട്. ചോദിച്ചതില്‍ കിട്ടാത്ത ചങ്ങനാശ്ശേരിക്കായി സമ്മര്‍ദം തുടരുകയാണ്. സി.പി.ഐയുടെ എതിര്‍പ്പാണ് ചങ്ങനാശ്ശേരിയില്‍ ജോസിന് കടമ്പ.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റമാണ് ജോസിന് വിലപേശല്‍ ശേഷി കൂട്ടിയത്. ഉറച്ച വിജയപ്രതീക്ഷയുള്ള കുറ്റ്യാടിയും റാന്നിയും ചാലക്കുടിയും പ്രാദേശിക എതിര്‍പ്പ് തള്ളി സിപിഎം വച്ചുനീട്ടി. സിപിഎം മുമ്പ് ജയിച്ചിട്ടുള്ള പെരുമ്പാവൂരും പിറവവും കൂടി കിട്ടിയതോടെ പരിഗണന ഒരര്‍ത്ഥത്തില്‍ ലോട്ടറിയായി എന്ന് തന്നെ പറയാം. 

എല്‍.ഡി.എഫിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാര്‍ട്ടിയോടും മുന്നണി കാണിച്ചിട്ടില്ല. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളടക്കമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സി.പി.എം വിട്ടുനല്‍കിയിരിക്കുന്നത്. ഇതിനെതിരേ സി.പി.എമ്മിനുളളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.