Skip to main content

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 50 കഴിയാത്തവരാകണം സ്ഥാനാര്‍ത്ഥികളെന്ന് പൊതുമാനദണ്ഡം ഉണ്ടെങ്കിലും അത് നിര്‍ബന്ധ വ്യവസ്ഥയാക്കിയിട്ടില്ല. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും.

എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ എം.പിമാര്‍ ആവശ്യം ഉന്നയിച്ചു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കെ.പി.സി.സി. നേതാക്കള്‍ ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കേയാണ് സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുമ്പാകെ ഇത്തരമൊരു ആവശ്യം. 

അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുക, രണ്ടുവട്ടം തുടര്‍ച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാര്‍ക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയില്‍നിന്നും ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയസാധ്യതയുള്ള സീറ്റു നല്‍കുക, മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യത മാത്രം കണക്കിലെടുക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നാണ് ഹൈക്കമാന്‍ഡിനുമുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം.