Skip to main content

സംസ്ഥാനത്ത് ആറോ ഏഴോ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇക്കുറി സീറ്റ് ലഭിച്ചേക്കും. കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബു ആകാനാണ് സാധ്യത. കൃഷ്ണപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന അരിതാ ബാബുവിന് മണ്ഡലത്തില്‍ ഉള്ള സ്വീകാര്യതയാണ് അവരെ പരിഗണിക്കാനുള്ള ആദ്യ കാരണം. യു പ്രതിഭക്കെതിരെ മികവുറ്റ വനിതയെ നിര്‍ത്തണമെന്ന നിര്‍ദ്ദേശവും അരിതക്ക് അനുഗ്രഹമാകും. സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന യുവ നേതാവ് എന്നതും അവര്‍ക്ക് അധിക യോഗ്യതയാകും. മാത്യു കുഴല്‍ നാടന്‍, ജ്യോതികുമാര്‍ ചമക്കാല, ഷിബു രാജന്‍, ജ്യോതി വിജയകുമാര്‍ തുടങ്ങിയവരും യുവാക്കളുടെ ഇടയില്‍ നിന്ന് പരിഗണിക്കുന്നവരില്‍പ്പെടും. 

ദളിതനായ ഷിബു രാജനെ മാവേലിക്കരയിലാണ് പരിഗണിക്കുന്നത്. അവിടെ രണ്ടു പ്രാവശ്യം ആര്‍ രാജേഷ് എം.എല്‍.എ.യോട് പരാജയപ്പെട്ട ഷാജുവിന് ഇനി അവസരം കൊടുത്താല്‍ അത് മണ്ഡലം നഷ്ടപ്പെടാനേ ഉപകരിക്കൂ എന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചു. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന് നന്നായി ശോഭിച്ച ഷിബു രാജനെ മാവേലിക്കരയില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് പരസ്യമായി ആവശ്യപെട്ടിട്ടുണ്ട്.