Skip to main content

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമമന്ത്രി എ.കെ ബാലനും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ ഇന്ന് രാവിലെ ചര്‍ച്ച നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനമാണുണ്ടായത്. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നടപടിയുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. 

സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.