Skip to main content

സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. വിദേശ ഡോളര്‍ക്കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കര്‍ക്കായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കി കഴിഞ്ഞു. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം സ്പീക്കര്‍ക്കെതിരെയുള്ള പ്രതികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം.

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു . ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്പീക്കര്‍ക്കെതിരെ നിര്‍ണായകമായി മാറിയത്.

കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം  ഉപയോഗിച്ചിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു. 

സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞിരുന്നു.