Skip to main content

സ്വര്‍ണക്കടത്ത് കേസില്‍ തട്ടിപ്പ് നടത്തിയ വഴികള്‍ വെളിപ്പെടുത്തി സന്ദീപ് നായര്‍. നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്‌ന സുരേഷാണെന്ന് സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് റമീസാണ്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിതിനെ നേരത്തേ അറിയാം. സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്.

ആദ്യ ഗൂഢാലോചന നടന്നത് 2019 മെയ് മാസത്തില്‍ സരിതിന്റെ കാറിനുള്ളില്‍ വച്ചാണ്. തിരുവനന്തപുരം താല്‍വാക്കേഴ്സ് ജിമ്മിന്റെ പാര്‍ക്കില്‍ വച്ചായിരുന്നു ഗൂഢാലോചന. രണ്ടു തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തി. സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്നയാണെന്നും കുറഞ്ഞത് 10 കിലോ അയക്കാന്‍ പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. കിലോയ്ക്ക് 45,000 ആണ് ആദ്യം റമീസ് ആവശ്യപ്പെട്ടത്്. സ്വപ്ന ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറാണ്. കോണ്‍സുല്‍ ജനറലിന് ജര്‍മനിയില്‍ ബിസിനസിനും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്ന് പറഞ്ഞു. കോണ്‍സുല്‍ ഡിസംബറില്‍ മടങ്ങുമെന്നും സ്വപ്ന പറഞ്ഞു.

സ്വപ്നയ്ക്കെതിരായ എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിനെക്കുറിച്ച് ശിലശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനം ഇതിന് ശേഷമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷനില്‍ 5% കമ്മീഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് വെളിപ്പെടുത്തി. സന്തോഷ് ഈപ്പനൊപ്പം കോണ്‍സുല്‍ ജനറലിനെ കണ്ടിരുന്നുവെന്നും 45 ലക്ഷം രൂപ മൂന്നു തവണയായി തനിക്ക് നല്‍കിയെന്നും സന്ദീപ് പറഞ്ഞു.