Skip to main content

കൊച്ചിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 88 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി.ടി തോമസ് എം.എല്‍.എ. സ്ഥലത്ത് നിന്ന് താന്‍ ഓടിരക്ഷപ്പെട്ടു എന്നത് വ്യാജപ്രചരണമാണെന്നും എം.എല്‍.എ പറഞ്ഞു. താന്‍ ഇടപെട്ടത് മധ്യസ്ഥ ചര്‍ച്ചയ്ക്കാണെന്നും എം.എല്‍.എ പ്രതികരിച്ചു. 

ഇടപാട് തീര്‍ത്ത ശേഷം കാറില്‍ തിരിച്ച് പോകും വഴി ചിലര്‍ അവിടേക്ക് പോകുന്നത് കണ്ടു. അത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി തോമസ്. രാധാകൃഷ്ണന് ഭൂമിത്തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാനായാണ് എംഎല്‍എ എത്തിയതെന്നും സ്ഥലം ഉടമ രാജീവനും പ്രതികരിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പണം കണ്ടെത്തിയത്. സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും സ്ഥലത്തുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തുമ്പോള്‍ എം.എല്‍.എയും സ്ഥലത്തുണ്ടായിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.