Skip to main content

വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ലെന്നും സമാധാനമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ രണ്ട് കുടുംബത്തിന്റെയും സംരക്ഷണവും സി.പി.എം ഏറ്റെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

കൊലപാതകികളെ ജനം ഒറ്റപ്പെടുത്തണം. ബാലറ്റ് പേപ്പറില്‍ കൂടി ആയിരിക്കണം ഈ പ്രതികാരം നമ്മള്‍ പ്രകടിപ്പിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. പെരിയ കൊലപാതകത്തിന് പകരം വീട്ടാന്‍ നടത്തിയ കൊലപാതകമാണ് ഇത്. നടന്നത് ആസൂത്രിതമായ കൊലയാണ്. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസുകാരുടെ വീടോ ഓഫീസോ ആക്രമിക്കാന്‍ സി.പി.എം ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.