Skip to main content

ബാംഗ്ലൂരില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപ് തനിക്ക് നന്നായി അറിയാവുന്ന സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ് കോടിയേരി.

അനൂപിനെ കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവനെ അറിയുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണെന്നും അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞു. പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍.ഐ.എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്റ്റെല്ലാം കൊടുക്കാം എന്നും ബിനീഷ് പറഞ്ഞു.

അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂപ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു. ബാംഗ്ലൂരിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂപാണ്. അങ്ങനെയുള്ള അനൂപിനെ മാത്രമേ എനിക്കറിയൂ. അനൂപിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല. ബാഗ്ലൂരിലുള്ള ഹോട്ടല്‍ എന്റേതാണെന്ന് പറയുന്നത് കള്ള കഥയാണ് എന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

എനിക്കെതിരെ എല്ലാ ദിവസവും ഇതുപോലെ ആരോപണം വന്നുകൊണ്ടിരിക്കും. അതിന്റെ പിന്നില്‍ നടന്ന് മാനനഷ്ടകേസ് നല്‍കുന്നതിലൊന്നും താത്പര്യമില്ലെന്നും ബിനീഷ് പറഞ്ഞു