Skip to main content

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന ഇവര്‍ അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. നിലവില്‍ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനത്തിനു വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.