Skip to main content

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുസ്ലീം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്തെ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ മോദിയെ വെറുത്തോളു, എന്നാല്‍ ഇന്ത്യയെ വെറുക്കരുത്. പ്രതിഷേധങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുകൊണ്ടാവരുത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സംസ്‌കാരം. രാം ലീല മൈതാനത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മോദി പറഞ്ഞു.

നേരത്തെ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച പലരും ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരത്തെ അഭയാര്‍ത്ഥികളായവര്‍ക്ക് പൗരത്വം നല്‍കണമെന്ന് പറഞ്ഞ ആളാണ്. എന്നാല്‍ ഇന്നിപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നു. ബംഗാളിലെ കാര്യമെടുത്താല്‍, ദീദി (മമതാ ബാനര്‍ജി) മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് കുടിയേറ്റ പ്രശ്‌നം ആയുധമാക്കിയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അവര്‍ പറയുന്നു വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന്.

വിഷയത്തില്‍ കോണ്‍ഗ്രസ്  അടക്കമുള്ള പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി പറഞ്ഞു.