Skip to main content
NEW DELHI

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആശങ്കജനകമായ സാഹചര്യത്തിലാണ്. അതിവേഗം വളരാന്‍ കഴിയുമായിരുന്ന ഇന്ത്യയെ മോദി സര്‍ക്കാരിന്‍റെ ദുര്‍ഭരണമാണ് മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു. പ്രതികാര രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ മനുഷ്യ നിര്‍മ്മിത ആപത്തില്‍ നിന്ന് കരകയറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക മാന്ദ്യമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍മല സീതാരാമന്‍ തയ്യാറായില്ല.

എല്ലാ രംഗത്തും നടന്ന മോദി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് പുറത്തുവിട്ട വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. ഒടുവില്‍ വന്ന ജി.ഡി.പി കണക്ക് അനുസരിച്ച് ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാണ്. രാജ്യം വലിയ സാമ്പത്തികമാന്ദ്യത്തിന്‍റെ നടുക്കാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞഉത്പാദന വളര്‍ച്ച തന്നെ 0.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മനുഷ്യ നിര്‍മ്മിതമായ ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. രാജ്യത്തിന് ഈ സ്ഥിതിയില്‍ തുടരാനാവില്ല. എല്ലാ ശബ്ദങ്ങളെയും സര്‍ക്കാര്‍ ശ്രവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ വിവിധ വ്യവസായികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അത് തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക മാന്ദ്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍മല സീതാരാമന്‍ തയ്യാറായില്ല.