Skip to main content
കൊച്ചി

 

ആഗോളതലത്തിലുള്ള പ്രമുഖ സമുദ്ര വൈജ്ഞാനികരും പരിസ്ഥിതി ശാസ്ത്രജ്ഞരും നാവിക സൈദ്ധാന്തികരും സാമുദ്രിക വ്യാപാരികളും പങ്കെടുക്കുന്ന ചതുര്‍ദിന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിന് ഫെബ്രുവരി അഞ്ചിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് തുടക്കമാകും.

 

സമുദ്രത്തിനും സമുദ്രജൈവികതയ്ക്കും കോട്ടം തട്ടാതെ സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന പരിപാടി സംസ്ഥാന ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി മോഹന്‍ഭായ് കല്യാണ്‍ജിഭായ് കുന്ദരിയ പരിപാടിയില്‍ പങ്കെടുക്കും. മല്‍സ്യബന്ധന – തുറമുഖ വകുപ്പു മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. എം.വി. റാവു പങ്കെടുക്കും.      

 

സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കൊച്ചിയിലെ കേരള മല്‍സ്യബന്ധന - സമുദ്ര പഠന സര്‍വ്വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാല് ആമുഖ സെഷനുകളും 13 സാങ്കേതിക സെഷനുകളും ഉണ്ടാകും. അതോടൊപ്പം പ്രദര്‍ശനം, ഷിപ്പിംഗിനെയും സമുദ്ര ഗവേഷണത്തെയും പറ്റി വട്ടമേശ സമ്മേളനം എന്നിവയും ദേശീയതലത്തിലുള്ള മല്‍സ്യബന്ധന സംഗമവും നടക്കും.

 

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് സമുദ്ര ശാസ്ത്ര കോണ്‍ഗ്രസ് 2015-ന്റെ സെക്രട്ടറി ജനറല്‍ ഡോ. വി.എന്‍.സജീവന്‍ പറഞ്ഞു. സമുദ്ര ജൈവികതയും പരിസ്ഥിതിയും തകരാതെ നമ്മുടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുതകുന്ന വിധത്തില്‍ സമുദ്ര വിഭവങ്ങള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മല്‍സ്യബന്ധന തൊഴിലാളികളുടെ സംഘങ്ങള്‍, ഐ.എസ്.ആര്‍.ഒയുടെ ഗവേഷണ വികസന വിഭാഗങ്ങള്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയും ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സമുദ്രോല്‍പന്ന വികസന അതോറിറ്റി എന്നിവയും ഷിപ്പിംഗ് കമ്പനികളും പരിപാടിയുടെ പങ്കാളികളാണ്.