Skip to main content

സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഫോര്‍മുല തയ്യാറായി. ഇതനുസരിച്ച് പത്ത് കോടി രൂപ വരെ വായ്പയെടുത്തവരുടെ പലിശ പൂര്‍ണ്ണമായി എഴുതിത്തള്ളും. വിവിധ ബാങ്കുകളില്‍ നിന്നായി രണ്ട് കോടി രൂപവരെ വായ്പയെടുത്ത വ്യവസായികള്‍ക്ക് മുതലിന്റെ അമ്പത് ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീര്‍ക്കാം. രണ്ട് കോടി മുതല്‍ 10 കോടി രൂപവരെ വായ്പയെടുത്തവര്‍ അറുപത് ശതമാനം തുക തിരിച്ചടക്കണം. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി 500 കോടിയോളം രൂപ എഴുതിത്തള്ളേണ്ടി വരുമെന്ന് എസ്.എല്‍.ബി.സി അധികൃതര്‍ പറഞ്ഞു.

2020 മാര്‍ച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടവ് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബാങ്കുകള്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരി 28 വരെ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ ആദ്യ ഗഡുവായി പത്ത് ശതമാനം തുക അടക്കണം. നിര്‍ദ്ദേശം അംഗീകരിച്ചതിനു ശേഷം ഒരു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാകും. കശുവണ്ടി ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്ന വ്യവസായികളെക്കൂടി ആനുകൂല്യങ്ങള്‍ക്കുള്ള പരിധിയില്‍ ഉള്‍പ്പെടുത്തി.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഫോര്‍മുല രൂപപ്പെടുത്തതാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനര്‍, സര്‍ക്കാര്‍ പ്രതിനിധി, വ്യവസായികളുടെ പ്രതിനിധി എന്നിവരുള്‍പ്പെട്ട മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പുമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ആറ് തവണയും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ഒരു തവണയും സമിതി യോഗം ചേര്‍ന്നു.