Skip to main content

കിഴക്കമ്പലത്തെ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു. ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കിയേക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ട നടപടിയും ബാക്കിയാണ്. നിലവില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് തന്നെ വൈദ്യപരിശോധ നടത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.