Skip to main content

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതിന് കാരണം കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും നേരത്തെ സുധീഷ് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് സുധീഷിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപ്പെടുത്തിയവരില്‍ സുധീഷിന്റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. 

അതേസമയം കേസിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുധീഷിന്റെ വെട്ടിയെടുത്ത കാല് റോഡിലെറിഞ്ഞ നന്തീഷ്, പ്രതികളെത്തിയ ഓട്ടോയുടെ ഡ്രൈവര്‍ രഞ്ജിത്ത് ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും പിടിയിലായിട്ടുണ്ട്.

അക്രമികള്‍ സുധീഷിനെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടു പോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.