Skip to main content

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സംഭവത്തില്‍ നിലപാട് മാറ്റി സമസ്ത. പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ തള്ളുകയാണ് സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

പള്ളികള്‍ പ്രതിഷേധ വേദിയാക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പള്ളികളില്‍ പ്രതിഷേധിക്കുന്നത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും ചെയ്യാന്‍ പാടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. തെറ്റിദ്ധാരണങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചിട്ട് പറയാമെന്ന് താന്‍ മറുപടി നല്‍കി. സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ എളമരം കരീമും വിളിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പരിഹാരമുണ്ടാക്കണമെന്നാണ് നിലപാട്. പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന്റെ മുന്നില്‍ സമസ്തയുണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

പുതിയ തീരുമാനത്തില്‍ സമസ്തയുടെ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കും. നേരത്തെയുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. ഇതിന് പരിഹരമായില്ലെങ്കില്‍ എങ്ങനെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.