Skip to main content

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭ മുന്‍ മേയറുമായ ടോണി ചമ്മിണി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിന്റെ പോസ്റ്റ് ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ വീര്യം കെടുത്തുന്നതാണെന്ന് ടോണി ചമ്മിണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ടോണി ചമ്മിണിയുടെ വിമര്‍ശനം.

രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശശി തരൂര്‍ അദ്ദേഹത്തിന്റെ വികസന സമീപനം പ്രൊഫഷണലാണെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍ നിന്ന് കാര്യം മനസിലാക്കുന്നതും എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്നതാണെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കെ-റെയില്‍പോലുള്ള വികസനപദ്ധതികള്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് യു.ഡി.എഫ് സമരം നടത്തുന്ന സമയത്താണ് ശശി തരൂരിന്റെ ട്വീറ്റ്

ടോണി ചമ്മിണി പറഞ്ഞത്;

വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷം. കേരളം ഈ ദിവസങ്ങളില്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!

ഒരു എ.ംപിയും നാല് എം.എല്‍.എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്! അപേക്ഷയാണ്..