Skip to main content

ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കാതെ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. വ്യക്തിപരമായി വി.ഡി സതീശനും, കെ സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ പറഞ്ഞു.

ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണമെന്നുമാണ് ജോജുവിന്റെ നിലപാട്. കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാകണമെന്നും അഡ്വ.രഞ്ജിത് മാരാര്‍ പറഞ്ഞു.

ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്നതിനായി ജോജു ജോര്‍ജ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയില്‍ പറയുന്നു. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിയായ ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹര്‍ജിയിലും ശനിയാഴ്ച തീരുമാനമുണ്ടാകും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.