Skip to main content

സിക്ക വൈറസ് ബാധ കേരളത്തില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്റെ ഉറവിട നശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഡി.എം.ഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കുന്നു. 

ഇതുവരെ സംസ്ഥാനത്ത് മൊത്തം 17 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മിക്കവരും ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു കുഞ്ഞുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡി.എം.ഒ വാര്‍ത്താസമ്മേളനം നടത്തിയത്. രോഗബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡി.എം.ഒ അറിയിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു. 

തിരുവനന്തപുരത്ത് പാറശ്ശാലയിലാണ് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. പാറശ്ശാലയില്‍ ഒരു ഗര്‍ഭിണി ശരീരത്തില്‍ ചുവന്ന പാടുകളടക്കമുള്ള സിക്ക വൈറസ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഈ മാസം 28-നാണ് രോഗം സ്ഥിരീകരിച്ചത്. പുനെ എന്‍ഐവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനകളിലാണ് രോഗബാധ സിക്കയാണെന്ന് വ്യക്തമായത്. ദിവസങ്ങള്‍ക്ക് ശേഷം യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം. പനി, തലവേദന, ശരീരത്തില്‍ പാടുകള്‍, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങള്‍. ഇവയുള്ളവര്‍ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. ലക്ഷണങ്ങള്‍ വേഗം ഭേദമാകും. എങ്കിലും മൂന്ന് മാസം വരെ വൈറസിന്റെ സ്വാധീനം നിലനില്‍ക്കും.  ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവരും അവരുടെ പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡിനിടെ സിക്ക കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. മരണനിരക്ക് കുറവാണെങ്കിലും ഗര്‍ഭിണികളിലെ സിക്ക ബാധ കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യത്തിന് കാരണമാകും. അത് കൊണ്ട് ഗര്‍ഭിണികളില്‍ പരിശോധന ശക്തമാക്കും. ഗര്‍ഭിണികളില്‍ സ്‌കാനിംഗ് വ്യക്തമായി നടത്തി കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.