Skip to main content

പാലക്കാട് നെന്മാറയിലെ പ്രണയികളുടെ ജീവിതകഥയാണ് കുറച്ചു ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ അവിശ്വസനീയമായിരുന്നുവെങ്കിലും സജിതയും റഹ്‌മാനും നേരിട്ട് ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പത്ത് വര്‍ഷത്തെ ജീവിതം വിശദീകരിച്ചപ്പോള്‍ അതത്രയും ഞെട്ടലായി മാറി. പാലക്കാട് നെന്മാറ അയിലൂരിലാണ് സംഭവം. ഇലക്ട്രീഷ്യനായ റഹ്‌മാനാണ് പത്തുവര്‍ഷ കാലം, ഇരുട്ട് മൂടിയ കാല് നീട്ടികിടക്കാന്‍ സ്ഥലമില്ലാത്ത ഒറ്റ മുറിയില്‍ പ്രണയിനിയായ സജിതയെ ഒളിപ്പിച്ചത്. പ്രണയം മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായതെന്ന് ഇരുവരും പറയുന്നു. 

സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ഒടുവില്‍ പോലീസും വിശദീകരിക്കുന്നു. റഹ്‌മാനും സാജിതയു പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും നെന്മാറ എസ്.എച്ച്.ഒ. ദീപുകുമാര്‍ പറഞ്ഞു. 

സജിതയെ വീട്ടുകാര്‍ കാണാതിരിക്കാന്‍ ചില സംവിധാനങ്ങളൊരുക്കിയിരുന്നുവെന്ന് റഹ്‌മാന്‍. സജിത കിടക്കുന്ന മുറിയുടെ ഓടാമ്പലില്‍ ആരെങ്കിലും തൊട്ടാല്‍ ഷോക്കടിക്കും . വാതില്‍ പുറത്ത് നിന്ന് പൂട്ടുമ്പോള്‍ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു റഹ്‌മാന്‍ ഒരുക്കിയത്. ഇലക്ട്രീഷ്യനായിരുന്നു റഹ്‌മാന്‍. റഹ്‌മാന്‍ ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവര്‍ പേടിച്ച് വാതിലില്‍ തൊടില്ല. പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികള്‍ എടുത്തുമാറ്റി.ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ റഹ്‌മാന്‍ നല്‍കിയിരുന്നുവെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.

ജനലിന്റെ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി പകരം ഇളക്കിമാറ്റാവുന്ന തടികൊണ്ടുള്ള അഴി വച്ചു.ഈ ജനലിലൂടെ ഇറങ്ങിയാണ് വീട്ടിലെ ടോയ്ല്റ്റും കുളിമുറിയും ഇങ്ങനെയാണ് സജിത ഉപയോഗിച്ചതെന്ന് റഹ്‌മാന്‍. വാതിലിനു പുറകിലായി ടീപ്പോയ് വച്ചു. റഹ്‌മാന്‍ ഭക്ഷണവുമായി മുറിയിലെത്തും. പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതക്കൊപ്പം കഴിക്കും.മകന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. ലോക്ക് ഘടിപ്പിച്ച മുറിയും വിചിത്രമായ പെരുമാറ്റവും കാരണം വീട്ടുകാര്‍ ഇടപെട്ടുമില്ല. വീട്ടുകാര്‍ തന്നെ മാനസിക രോഗിയാക്കിയെന്നും വീട്ടുകാരെ പേടിയാണെന്നും റഹ്‌മാന്‍. ടിവിയുടെ സൗണ്ട് കൂട്ടിവച്ചാണ് വീട്ടുകാരില്‍ നിന്ന് സജിതയുമായുള്ള സംസാരം മറച്ചുവച്ചത്. ഇവളെ എന്റെ വീട്ടുകാരെ തീരെ ഇഷ്ടമല്ല. കൊറോണ ആയപ്പോള്‍ പണിക്ക് പോകാനായില്ല. അപ്പോള്‍ വീട്ടിലെ ഭക്ഷണമൊക്കെ കമ്മിയായി. വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയതെന്ന് റഹ്‌മാന്‍. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നതെന്നും റഹ്‌മാന്‍ പറയുന്നു. 

2010ലാണ് സജിത വീട് വിടുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ സജിതയെ പിന്നീടാരും കണ്ടില്ല. വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പോലീസ് സജിതക്കായ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ല. നാല് ജോഡി ഡ്രസുമായി വീടുവിട്ടിറങ്ങിയ സജിത കാമുകനായ റഹ്‌മാന്റെ അടുത്തെത്തി. സജിതയുടെ വീട്ടില്‍ നിന്ന് പത്ത് വീടകലെയാണ് അയിലൂര്‍ കാരക്കാട്ട് പറമ്പില്‍ റഹ്‌മാന്റെ വീട്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. രണ്ട് സമുദായത്തിലായതിനാല്‍ വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിക്കില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് വീട് വിട്ടതെന്ന് സജിത. വീട്ടുകാരോ നാട്ടുകാരോ അറിയാതെ പരിമിതമായ സൗകര്യങ്ങളുള്ള ഓടിട്ട ചെറിയ വീട്ടിലെ മുറിക്കകത്ത് റഹ്‌മാന്‍ സജിതയെ ഒളിച്ചു താമസിപ്പിച്ചു. റഹ്‌മാന്‍ വീട്ടിലും നാട്ടിലും ഉള്ളതിനാല്‍ സജിതയുടെ തിരോധാനത്തില്‍ സംശയവും അന്വേഷണവും റഹ്‌മാനിലേക്ക് എത്തിയതുമില്ല.

മൂന്ന് മാസം മുമ്പ് റഹ്‌മാനെ നെന്മാറ ടൗണില്‍ നിന്ന് സഹോദരന്‍ കണ്ടതോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നത്. മൂന്ന് മാസത്തോളമായി റഹ്‌മാനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ സംശയിച്ചിരുന്ന സാഹചര്യത്തില്‍ റഹ്‌മാനെ കണ്ടയുടന്‍ സഹോദരന്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടില്‍ പത്തുവര്‍ഷക്കാലം സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ച വിവരം പോലീസിനോട് പറയുന്നത്. ഇപ്പോള്‍ താനും സജിതയും വാടകവീടെടുത്ത് കഴിയുകയാണെന്നും റഹ്‌മാന്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഉച്ചയോടെ സജിത റഹ്‌മാന്റെ വീട്ടിലെ ഒളിമുറി വിട്ട് പുറത്തിറങ്ങിയത്. മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ, നാട്ടുകാര്‍ക്കോ അവരെ സജിതയെ മനസിലായില്ല.

18 വയസ്സുള്ളപ്പോഴാണ് സജിത റഹ്‌മാനൊപ്പം ജീവിതം ആരംഭിച്ചതെന്ന് നെന്മാറ പോലീസ്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയുമായിരുന്നില്ല. ഒളിച്ചോടി പോയതാണെന്നായിരുന്നു സജിതയുടെ വീട്ടുകാരുടെ സംശയം. പക്ഷേ ആ സംശയം റഹ്‌മാനിലേക്ക് എത്തിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ആ നിലക്കും അന്വേഷണം നടന്നില്ല. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങള്‍ ഇവരുടെ മുറിയില്‍ ഉണ്ടായിരുന്നതായി നെന്മാറ പോലീസും പറയുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് സംഭവം അറിയുവാനായി അയിലൂരിലെ വീട്ടിലേക്ക് വരുന്നത്.