Skip to main content

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും. കുഴല്‍പ്പണക്കേസിലെ പരാതിക്കാരനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനുമായി ഹരികൃഷ്ണന്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ധര്‍മ്മരാജനും ഹരികൃഷ്ണനും കോന്നിയില്‍ വെച്ച് കണ്ടിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ രേഖകള്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് നിരവധി തവണ സുരേന്ദ്രനെ വിളിച്ചതായി കണ്ടെത്തിയത്.

തൃശൂര്‍-എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയ പരാതി.