Skip to main content

ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍ ഇടംപിടിച്ചില്ല.

മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാ ശകലങ്ങളാലും ഉദ്ധരണികളാലും സമ്പന്നമായിരുന്നു.കൊവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്‍കിയതും കൊവിഡ് പ്രതിരോധത്തിന് തന്നെയാണ്.