Skip to main content

സ്പീക്കര്‍ക്കെതിരെ സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ വളരെ ഗുരുതരമായ മൊഴി പുറത്തുവന്നിരുന്നു. സ്പീക്കര്‍ തന്നെ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയെന്നടക്കമുള്ള മൊഴിയാണ് പുറത്തു വന്നത്. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടായിരുന്നു ഇത്. ഇപ്പോള്‍ ഇ.ഡിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കറിന്റെ പ്രതികരണം. 

മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്നാണ് സ്പീക്കര്‍ പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപകല്‍ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണെന്നും അത്തരം ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം എഫ്.ബി പോസ്റ്റില്‍ കുറിച്ചു.