Skip to main content

ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു എന്ന് ബിജു രമേശ്. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി. 

കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശം പോയെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. കേസ് പരസ്പരം ഒത്തുതീര്‍പ്പാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

ജോസ് കെ മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേരുവിവരങ്ങളും വിജിലന്‍സിന് മുമ്പ് മൊഴി നല്‍കിയതാണ്. എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് തന്നോട് പറഞ്ഞത്. ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി.