Skip to main content

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ കഴിയാതെ സഹോദരന്‍ ബിനോയ് കോടിയേരി മടങ്ങി. അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് ബിനോയ് മടങ്ങിയത്. അര മണിക്കൂര്‍ കാത്തുനിന്നിട്ടും പ്രയോജനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ബിനോയ്യ്‌ക്കൊപ്പം എത്തിയ അഭിഭാഷകര്‍ ഇ.ഡി അധികൃതരോട് തര്‍ക്കിച്ചു. തുടര്‍ന്ന് ഇ.ഡി ലോക്കല്‍ പോലീസിനെ വിളിച്ച് വരുത്തി. ഇതോടെ ബിനീഷ് കോടിയേരിയെ കാണാന്‍ കഴിയാതെ ബിനോയ് മടങ്ങുകയായിരുന്നു. 

ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന നിലപാടാണ് ഇ.ഡി അധികൃതര്‍ സ്വീകരിച്ചത്. തിങ്കളാഴ്ച കോടതി പരിസരത്തുവച്ച് ബിനീഷിനെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഇ.ഡി അധികൃതര്‍ ബിനോയിയോട് പറഞ്ഞു. ഇ.ഡി ഓഫീസില്‍നിന്ന് പുറത്തേക്ക് പോകുംവഴി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും പ്രതികരിക്കാന്‍ ബിനോയിയോ അഭിഭാഷകരോ തയ്യാറായില്ല.