Skip to main content

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും എ.എ റഹീം പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണെന്നും സമാധാനം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമര്‍ശിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന്‍ നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാള്‍.

അന്വേഷത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത് പ്രതികള്‍ക്ക് വേണ്ടിയാണെന്നും റഹീം ആരോപിച്ചു.