Skip to main content

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമകളായ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മക്കള്‍ അറസ്റ്റിലായത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷേപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയി ഡാനിയലിന്റെയും മക്കളുടെയും പേരില്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു..