Skip to main content

കേരളത്തില്‍ സമൂഹവ്യാപനം നടന്ന് കഴിഞ്ഞതായി ഐ.എം.എ. മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സമൂഹവ്യാപനം നടന്നു എന്ന നിഗമനത്തിലേക്ക് ഐ.എം.എ എത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു. കൊവിഡ് രോഗികളെ ചികില്‍സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും രോഗം വരുന്നു. കേരളത്തില്‍ നിന്ന് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ മറ്റ് സംസ്ഥാനങ്ങിലെത്തുന്നവര്‍ അവിടെ കൊവിഡ് പോസിറ്റീവ് ആകുന്നു. എന്നിവയാണ് മൂന്ന് കാരണങ്ങള്‍.

സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ രോഗനിയന്ത്രണം എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യണം. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചതായും ഐ.എം.എ പറഞ്ഞു. ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഘട്ടമാണിതെന്നും ഐ.എം.എ ഓര്‍മപ്പെടുത്തുന്നു. 

വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് കേരളത്തില്‍. നല്‍കിയ ഇളവുകള്‍ പലരും തെറ്റായാണ് ഉപയോഗിക്കുന്നത്. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം. കൊവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളില്‍ പലരും. അവരില്‍ ഉത്തരവാദിത്വം വരണമെങ്കില്‍ നിയന്ത്രണം ശക്തമാക്കണം. ജനങ്ങള്‍ ഉത്തരവാദിത്വം കാട്ടിയാല്‍ മാത്രമെ പ്രതിസന്ധിയെ മറികടക്കാനാകൂ എന്നും ഐ.എം.എ വ്യക്തമാക്കി.