Skip to main content

സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയാണ് മൂന്ന് മുന്നണികളും. ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിന് ഏഴ് മണിക്ക് പരിസമാപ്തിയാവും. കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശമില്ലാതെയാണ് പ്രചാരണം അവസാനിക്കുന്നതെങ്കിലും പ്രചാരണത്തിന്റെ എല്ലാ ആവേശവും നിറച്ചാണ് റോഡ്‌ഷോകള്‍ നടക്കുന്നത്. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും അണികളും.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴിക്കോടും നേമത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും റോഡ്‌ഷോകളില്‍ പങ്കെടുത്തു. പെരളശ്ശേരിയില്‍നിന്ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. 

കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് എന്‍.ഡി.എ. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കോഴിക്കോട്ട് നടന്ന റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.