Skip to main content

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗൗരവമായ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി..

കേന്ദ്ര സര്‍ക്കാര്‍ കെ റെയിലുമായി ബന്ധപ്പെട്ട ഔദ്യോഗികമായി വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. പദ്ധതി മുന്നോട്ട് പോകുന്നുണ്ടോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. കെ റെയിലുമായി ബന്ധപ്പെട്ട് ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റേതായ ഒരു വിശദീകരണവും കോടതിയുടെ മുന്നിലെത്തിയിട്ടില്ല. എന്തു കൊണ്ട് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ല എന്നും കോടതി ചോദിച്ചു. കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുത്. കേന്ദ്രം കെ റെയിലുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി..

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കെ റെയില്‍ എന്ന് എഴുതിയിട്ടുള്ള വലിയ കോണ്‍ക്രീറ്റ് തൂണുകള്‍, സര്‍വെ നടപടിയുടെ ഭാഗമായി സ്ഥാപിക്കരുത് എന്ന് ഉത്തരവിട്ടിരുന്നു.